കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് ഉത്തരവ്

പാലക്കാട് മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് ഉത്തരവ്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് വിധി. അതേസമയം മണിവാസകത്തിന്റെ മൃതദേഹം കാണാൻ മദ്രാസ് ഹൈക്കോടതി ബന്ധുക്കൾക്ക് അനുമതി നൽകി.
റീപോസ്റ്റുമോർട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി വിധി. കേസ് നവംബർ രണ്ടാം തിയതി പരിഗണിക്കും. ഇതിനിടെ മണിവാസകത്തിന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു. ബന്ധു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് ഉത്തരവ്. ട്രിച്ചി ജയിലിലുള്ള ഭാര്യയ്ക്കും മകൾക്കും തൃശൂരിൽ എത്തി കാണുന്നതിനാണ് അനുവാദം നൽകിയത്.
അതേസമയം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളെ തിരിച്ചറിയാൻ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ തമിഴ്‌നാട്, കർണാടക പൊലീസിന് കൈമാറി. മൃതശരീരങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്ത പക്ഷം തങ്ങൾ സംസ്‌കരിക്കാൻ തയ്യാറാണെന്ന് മാവോയിസ്റ്റ് അനുകൂല സംഘടനയായ പോരാട്ടത്തിന്റെ നേതാക്കൾ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here