മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് സിപിഐ; ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങൾ സിപിഐ സംഘം സന്ദർശിച്ചു
അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങൾ സിപിഐ സംഘം സന്ദർശിച്ചു. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടുൽ വ്യാജമാണെന്ന ആരോപണങ്ങൾക്കിടെയാണ് സിപിഐ സംഘത്തിൻറെ സന്ദർശനം. വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലം സന്ദർശിക്കാൻ പ്രതിനിധി സംഘത്തെ നിയോഗിക്കുന്നത്. സിപിഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്‌സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും, ഏറ്റുമുട്ടൽ വ്യാജമാണെന്ന് ബോധ്യപെട്ടതായും സന്ദർശനത്തിനു ശേഷം കെ പ്രകാശ് ബാബു പറഞ്ഞു.
Read Also : പാലക്കാട്ടെ മാവോയിസ്റ്റ് വധം; സർക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
റിപ്പോർട്ട് ഉടൻ സംസ്ഥാന നേതൃത്വത്തിനു കൈമാറാനാണ് സംഘത്തിന്റെ തീരുമാനം. മഞ്ചക്കണ്ടിയിലെത്തിയ സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തി. നിയമസഭയിലും പുറത്തും പ്രതിപക്ഷം വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സിപിഐയും കടുത്തനിലപാടുമായി പരസ്യമായി രംഗത്തെത്തിയത്. സി.പി.ഐ സംഘത്തിൻറെ സന്ദർശനം സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here