ശമ്പള പരിഷ്‌കരണത്തിന് മൂന്നംഗ കമ്മീഷൻ, സ്‌കൂൾ- കോളജ് വിദ്യാർത്ഥി യൂണിയനുകൾക്ക് നിയമ സാധുത; പുതിയ നീക്കങ്ങളുമായി മന്ത്രിസഭായോഗം
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിന് പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ച് മന്ത്രിസഭായോഗ തീരുമാനം. കമ്മീഷൻ അധ്യക്ഷനായി മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹൻദാസിനെ തെരഞ്ഞെടുത്തു.
കോളജുകളിലും സ്‌കൂളുകളിലും വിദ്യാർത്ഥി യൂണിയൻ നിയമവിധേയമാക്കാൻ നിയമനിർമ്മാണം നടത്തുമെന്നും മന്ത്രിസഭയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
ശമ്പള പരിഷ്‌കരണത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ആറ് മാസത്തിനകം ശുപാർശ സമർപ്പിക്കും. സമിതി അംഗങ്ങൾ മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹൻദാസ്, ഹൈക്കോടതി അഭിഭാഷകൻ അശോക് മാമൻ ചെറിയാൻ, കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് മുൻ ഡയറക്ടർ എം കെ സുകുമാരൻ നായർ എന്നിവരാണ്. ശമ്പള പരിഷ്‌ക്കരണം, സ്ഥാനകയറ്റം എന്നിവ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ പെടും.
കോളജുകളിലും സ്‌കൂളുകളും വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം സംബന്ധിച്ച നിയമ നിർമ്മാണം നടത്താനും മന്ത്രിസഭായോഗ തീരുമാനമായി. യൂണിയനിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, യൂണിയന്റെ പ്രവർത്തനം, യൂണിയന് മേലുള്ള സ്ഥാപനത്തിന്റെ നിയന്ത്രണം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുന്ന നിയമ നിർമാണമാണ് ഉദ്ദേശം.
സർക്കാരിനോട് ഹൈക്കോടതി വിദ്യാർത്ഥി സംഘടന പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ യൂണിയൻ പ്രവർത്തനം സംബന്ധിച്ച് എന്തുകൊണ്ട് വ്യക്തമായ നിയമനിർമ്മാണം നടത്തികൂടായെന്ന് പലവട്ടം ചോദിച്ചിരുന്നു. ഇതാണ് നിയമനിർമ്മാണത്തിന് വഴിയൊരുക്കിയത്.
കടൽ ക്ഷോഭത്തെ തുടർന്ന് മത്സ്യതൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഒരു മാസത്തെ സൗജന്യ റേഷൻ, ഓരോ കൂടുംബങ്ങൾക്കും 2000 രൂപ എന്നിവ നൽകാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here