ഡൽഹിയിൽ സസ്പൻസ് ത്രില്ലർ; മുഷ്ഫിക്കറിന്റെ അർധസെഞ്ചുറി മികവിൽ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയം

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയം. 7 വിക്കറ്റിനാണ് ബംഗ്ലദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 149 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്തുകൾ ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. 60 റൺസെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ വിജയ ശില്പി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിൻ്റെ ആദ്യ ടി-20 വിജയമാണിത്.
ഇന്ത്യയുടെ 148 റൺസിന് മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത ലിറ്റൻ ദാസിനെ ദീപക് ചഹാർ ലോകേഷ് രാഹുലിൻ്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന അരങ്ങേറ്റക്കാരൻ മുഹമ്മദ് നെയിമും സൗമ്യ സർക്കാറും സാവധാനം ബംഗ്ലാ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ യുസ്‌വേന്ദ്ര ചഹാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26 റൺസെടുത്ത നയിമിനെ ചഹാലിൻ്റെ പന്തിൽ ധവാൻ പിടികൂടി.
മൂന്നാം വിക്കറ്റിൽ സൗമ്യ സർക്കാറും മുഷ്ഫിക്കർ റഹീമും ചേർന്ന കൂട്ടുകെട്ടാണ് ബംഗ്ലാദേശ് വിജയത്തിൽ നിർണ്ണായകമായത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 60 റൺസാണ്. 17ആം ഓവറിൽ 39 റൺസെടുത്ത സൗമ്യ സർക്കാറിൻ്റെ കുറ്റി പിഴുത ഖലീൽ അഹ്മദ് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. എന്നാൽ, ക്യാപ്റ്റൻ മഹ്മൂദുല്ലയുമായി ചേർന്ന് നാലാം വിക്കറ്റിൽ അപരാജിതമായ റൺസ് കൂട്ടിച്ചേർത്ത മുഷ്ഫിക്കർ റഹീമിൻ്റെ മികവിൽ ബംഗ്ലാദേശ് അവസാന ഓവറിൽ വിജയത്തിലെത്തുകയായിരുന്നു. 36 റൺസെടുത്തു നിൽക്കെ മുഷ്ഫിക്കറിനെ കൃണാൽ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
19ആം ഓവറിൽ ഖലീൽ അഹ്മദിനെ തുടർച്ചയായി നാലു ബൗണ്ടറികളടിച്ച മുഷ്ഫിക്കർ ജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന ഓവറിലെ മൂന്നാം പന്തിൽ അരങ്ങേറ്റക്കാരൻ ശിവം ദുബേയെ സിക്സറടിച്ച് മഹ്മൂദുല്ലയാണ് ബംഗ്ലാദേശിൻ്റെ വിജയ റൺ കുറിച്ചത്.
നേരത്തെ, ഡൽഹിയിലെ സ്ലോ പിച്ചിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യക്കായി 41 റൺസെടുത്ത ധവാനാണ് ടോപ്പ് സ്കോററായത്. അവസാന ഓവറുകളിൽ തകർത്തടിച്ച കൃണാൽ പാണ്ഡ്യയും (15) വാഷിംഗ്‌ടൺ സുന്ദറും (14) ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 22 റൺസെടുത്ത ശ്രേയാസ് അയ്യറും ഇന്ത്യക്കായി തിളങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here