ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്ന നടപടി; യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് സിപിഐഎം പ്രമേയം

കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഐഎമ്മിൽ പ്രമേയം. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് പൊലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. അലൻ ശുഹൈബിന്റെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയ നടപടി പിൻ വലിക്കണമെന്ന് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
ലഘു ലേഖയോ നോട്ടീസോ കൈവശംവയ്ക്കുന്നത് യുഎപിഎ ചുമത്തതക്ക കുറ്റമല്ല. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത ഉടൻ തന്നെ പൊലീസ് ധൃതി പിടിച്ച് യുഎപിഎ ചുമത്തുകയായിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യുഎപിഎ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും പ്രമേയത്തിൽ പറയുന്നു.
കോഴിക്കോട് സ്വദേശികളായ അലനേയും താഹയേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണെന്നായിരുന്നു അലന്റേയും താഹയുടേയും പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here