പന്തീരാങ്കാവ് അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഡ നീക്കങ്ങളെ നിരീക്ഷിക്കണമെന്ന് ജനയുഗം

പന്തീരാങ്കാവ് അറസ്റ്റിൽ പൊലീസിനെ കടന്നാക്രമിച്ചും സർക്കാരിനെ വിമർശിച്ചും സിപിഐ മുഖപത്രം ജനയുഗം. പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഡ നീക്കങ്ങളെ നിരീക്ഷിക്കണമെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. പൊലീസ് നടപടി സംസ്ഥാന സർക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും ജനയുഗം തുറന്നുസമ്മതിക്കുന്നു.
അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തിലും കോഴിക്കോട്ടെ വിദ്യാർഥികളുടെ അറസ്റ്റിലും പരസ്യമായി നടത്തിയ രൂക്ഷപ്രതികരണങ്ങൾക്ക് പിന്നാലെയാണ് മുഖപത്രത്തിലൂടെയുള്ള സിപിഐയുടെ വിമർശനങ്ങൾ. സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോധ്യം പൊലീസ് ഉദ്യോഗസ്ഥരിൽ ഇല്ലാതെ പോയിരിക്കുന്നു. ഇത് യുഎപിഎയുടെ കാര്യത്തിൽ മാത്രമല്ലെന്നത് സംശയകരവുമാണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തിൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവർത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്.
വസ്തുതാപരമായ യാതൊരു അന്വേഷണവും നടന്നിട്ടില്ല. അതുകൊണ്ടാണ് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന ചോദ്യത്തിന് വിശദീകരണമില്ലാത്തത്. ആരാണ് മനുഷ്യരെ വെടിവച്ചുകൊല്ലാനും ലഘുലേഖയുടെ പേരിൽ കരിനിയമം ചുമത്തി തുറങ്കിലടപ്പിക്കാനും പൊലീസിന് അധികാരം നൽകിയതെന്ന സംശയം സർക്കാരിന് മുന്നിൽ ചൂണ്ടുവിരലായി നിന്നുകൂട. വിഷയത്തെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിച്ചുവിടാൻ അവസരമൊരുക്കിക്കൂട. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ജനയുഗം ആവശ്യപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here