എല്ലാ കേരളീയർക്കും ഇന്റർനെറ്റ് ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി

എല്ലാ കേരളീയർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. 1548 കോടിരൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കെഎസ്ഇബിയാണ് പദ്ധതി നടപ്പിലാക്കുക.
കെ-ഫോൺ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അതിവേഗ ഇന്‍റര്‍നെറ്റ് പദ്ധതി ഉറപ്പാക്കും. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ സേവനങ്ങള്‍ നല്ല രീതിയില്‍ ലഭ്യമാക്കുന്നതിനും കെ-ഫോണിലൂടെ സാധിക്കും.
മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഇത്തരം ഒരു പദ്ധതിയെപ്പറ്റി സർക്കാർ ചിന്തിച്ചു തുടങ്ങിയത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി അറിയിച്ചത്. 2016 ൽ ആരംഭിക്കാനിരുന്ന പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല.
എന്നാൽ, കേബിൾ ശ്യംഖല വഴി ഇന്റർനെറ്റ്, ഫോൺ, ടിവി ചാനൽ എന്നിവയെ ഒരു ഇന്റർനെറ്റ് സേവന സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്ന പദ്ധതിക്ക് ജിയോ എത്തിയതോടെയാണ് കെഫോൺ പദ്ധതി ധ്രുതഗതിയിലാക്കാനുള്ള തീരുമാനത്തിൽ കെഎസ്ഇബി എത്തിയത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വൈദ്യുതി ബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ പോസ്റ്റുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here