Advertisement

ആദ്യ പകുതിയിൽ പരുക്ക് കളിച്ചു; വീണത് മൂന്നു താരങ്ങൾ

November 8, 2019
Google News 0 minutes Read

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾരഹിതം. ഇരു ടീമുകളിലായി മൂന്നു താരങ്ങൾ പരുക്കേറ്റ് പുറത്തായ മത്സരത്തിൽ മികച്ചു നിന്നത് ബ്ലാസ്റ്റേഴ്സ് ആണെങ്കിലും സ്കോർ ചെയ്യാനായില്ല. റഫറി ഒരു പെനൽട്ടി അനുവദിക്കാതിരുന്നതും ആതിഥേയർക്ക് തിരിച്ചടിയായി.

കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ പ്രതിരോധ താരവും ഈ മത്സരത്തിലെ നായകനുമായ ജെയ്റോ റോഡ്രിഗസ് പരുക്കേറ്റ് മടങ്ങി. പകരം മലയാളി താരം അബ്ദുൽ ഹക്കു കളത്തിലിറങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കണ്ടതിനെക്കാൾ ഒത്തിണക്കവും ആക്രമണ ത്വരയും പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അവസരങ്ങൾ തുറന്നെടുത്തു. ഫൈനൽ തേർഡിലെ ഇടർച്ച തുടർന്നെങ്കിലും ബ്ലാസ്റ്റേഴ്സ് മനോഹരമായ പാസിംഗ് പ്ലേയും പൊസിഷൻ ഫുട്ബോളും കാഴ്ച വെച്ചു. 23ആം മിനിട്ടിൽ അടുത്ത പരുക്ക്. ഒഡീഷക്ക് ലഭിച്ച കോർണറിനു ചാടിയ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മെസ്സി ബൗളിയും ഒഡീഷ സ്ട്രൈക്കർ അഡ്രിയാൻ സൻ്റാനയും കൂട്ടിയിടിച്ച് ഇരുവരും നിലത്തു വീണു. സൻ്റാനക്ക് പകരം കാർലോസ് ഡെൽഗാഡോയും മെസ്സി ബൗളിക്ക് പകരം മലയാളി താരം മുഹമ്മദ് റാഫിയും ഇറങ്ങി.

35ആം മിനിട്ടിൽ സഹൽ മാജിക്ക്. മധ്യനിരയിൽ വലതു വശത്ത് നിന്ന് പന്തു സ്വീകരിച്ച സഹൽ മൂന്ന് ഡിഫൻഡർമരെ മറികടന്ന് ബോക്സിലെത്തി. ബോക്സിനുള്ളിൽ നിന്നിരുന്ന രണ്ട് ഡിഫൻഡർമാരെ മറികടക്കുന്നതിനിടെ നാരായൺ ദാസ് കാലുവെച്ച് സഹലിനെ വീഴ്ത്തി. സഹലും ഷറ്റോരിയുമടക്കം പെനൽട്ടിക്ക് അപ്പീൽ ചെയ്തെങ്കിലും റഫറി നൽകിയില്ല. 44ആം മിനിട്ടിൽ മുഹമ്മദ് റാഫി ബോക്സിലേക്ക് നൽകിയ ക്രോസിൽ രാഹുൽ ഒരു സിസർ കട്ടിനു ശ്രമിച്ചെങ്കിലും പന്ത് വലക്ക് മുകളിലൂടെ പറന്നു. അഞ്ച് മിനിട്ട് നീണ്ട ഇഞ്ചുറി ടൈമിലും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here