മഞ്ചിക്കണ്ടി വെടിവെയ്പ്പിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക് പിടിയിൽ

മഞ്ചിക്കണ്ടി വനമേഖലയിലെ വെടിവെയ്പ്പിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപകിനെ പിടികൂടി. അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയിൽ നിന്നുമാണ് ദീപകിനെ പിടികൂടിയത്. ഒരു വനിതാ മാവോയിസ്റ്റിനെയും ഇയാളോടൊപ്പം പിടികൂടിയതായി സൂചനയുണ്ട്.
ആനക്കട്ടിയ്ക്ക് സമീപം മൂല ഗംഗൽ വനമേഖലയിൽ നിന്നുമാണ് ദീപകിനെയും ഒപ്പമുണ്ടായിരുന്ന വനിതാ മാവോയിസ്റ്റിനെയും പിടിച്ചത്. തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിൽ ആണ് ഇരുവരെയും പിടികൂടിയത്. വനിതാ മാവോയിസ്റ്റ് ആരാണെന്നത് സംബന്ധിച്ച് വ്യക്തയില്ല. ശ്രീമതി, ഷർമിള എന്നിവരിൽ ഒരാളാണെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്
മഞ്ചിക്കണ്ടി ഏറ്റുമുട്ടിൽ മാവോയിസ്റ്റുകൾക്കൊപ്പം ദീപകും ഉണ്ടായിരുന്നുവെന്ന് കേരള പൊലീസ് പറഞ്ഞിരുന്നു.
എകെ 47 തോക്കുൾപ്പടെ ഉപയോഗിയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ ആളാണ് ദീപക്. ഇയാൾ പരിശീലനം നൽകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ദീപകിനെതിരെ തമിഴ്നാട് – കേരള- കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി . ഇയാളെ ഇപ്പോൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ ദീപക്കിനെ ചോദ്യം ചെയ്യാനായി കേരള പൊലീസ് തമിഴ്നാട്ടിലേക്ക് തിരിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here