പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി
പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പ്രതിസന്ധിയിൽ. അന്വേഷണത്തിന് മുൻകൂർ അനുമതി തേടി വിജിലൻസ് നൽകിയ കത്തിൽ 19 ദിവസമായിട്ടും ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തില്ല. ഇതോടെ വികെ ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യൽ അടക്കമുള്ള വിശദമായ അന്വേഷണം നടത്താൻ ഇതുവരെ വിജിലൻസിന് കഴിഞ്ഞിട്ടില്ല.
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ ചട്ടം ലഘിച്ച് കരാർ കമ്പനി്ക്ക് മുൻകൂറായി 8.25 കോടിരൂപ അനുവദിച്ചതിലെ ഗൂഡാലോചനയിൽ മുൻമന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ടി.ഒ സൂരജ് നൽകിയ മൊഴികളിലും, റോഡ്‌സ് ആൻറ് ബ്രിഡ്ജസ് കോർപ്പേറേഷൻ ഓഫീസിലെ റെയ്ഡിൽ നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിൻറെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങൾ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കൻ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണം. എന്നാൽ സർക്കാർ അനുമതി ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഓക്ടോബർ 22 നാണ് അന്വേഷണ സംഘം അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. എന്നാൽ 19 ദിവസമായിട്ടും ആഭ്യന്തരവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല.
മുൻ മന്ത്രിക്കെതിരെ അന്വേഷണത്തിനുള്ള അനുമതി വൈകുന്നതെന്താണെന്ന് ഹൈക്കോടതിയും നേരത്തെ സർക്കാറിനോട് ചോദിച്ചിരുന്നു. ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിജിലൻസ് ഇക്കാര്യത്തിൽ മറുപടി നൽകേണ്ടതുണ്ട്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ. നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികൾ മാത്രമാണ് ഇതുവരെ ഇബ്രാഹിം കുഞ്ഞിനെതിരായ ആകെയുള്ള കണ്ടെത്തൽ. പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചതിനാൽ അന്വേഷണം പൂർണമായും വഴിമുട്ടിയ അവസ്ഥയിലുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here