മികച്ച ഭിന്നശേഷി ശാക്തീകരണം; ദേശീയ പുരസ്‌കാരം കേരളത്തിന്
രാജ്യത്തെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന് ലഭിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും മുഖ്യധാരവത്ക്കരണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡിസംബര്‍ 3-ന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.
ജീവിതചക്ര സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കിയതിനാണ് അംഗീകാരം.
ഭിന്നശേഷിത്വം തടയുന്നതിനുള്ള പ്രാരംഭ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ നിഷ്, നിപ്മര്‍ മുഖേന നടത്തുന്ന പ്രാരംഭ ഇടപെടല്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നതിലും സംസ്ഥാനം മാതൃക പരമായ നേട്ടമാണ് കൈവരിച്ചത്.
നൈപുണ്യവികസനത്തിനുള്ള വിവിധ പദ്ധതികള്‍, ബാരിയര്‍ ഫ്രീ കേരള പദ്ധതി, തൊഴില്‍ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, അനുയാത്രാ പദ്ധതി, അസിസ്റ്റീവ് ടെക്‌നോളജി തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനത്തിന് ഈ ബഹുമതി ലഭിച്ചത്.
differential empowerment, National Award for Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here