പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി; വനിതാ മന്ത്രിയെ ശാസിച്ച് യോഗി ആദിത്യനാഥ്
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെ മന്ത്രിയെ വിളിച്ചു വരുത്തി ശാസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വനിതാ മന്ത്രി സ്വാതി സിംഗിനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. വിഷയത്തിൽ 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് മുഖ്യമന്ത്രി നിർദേശവും നൽകി.
സ്വാതി സിംഗ് ലഖ്‌നൗ സർക്കിൾ ഇൻസ്‌പെക്ടറായ കാന്ദ് ബിനു സിംഗിനെ ശകാരിക്കുന്നുവെന്ന് പറഞ്ഞാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശബ്ദരേഖ പ്രചരിച്ചത്. അൻസൽ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയ്‌ക്കെതിരെ കേസെടുത്തതിനാണ് മന്ത്രി ശകാരിക്കുന്നത്. കമ്പനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് മന്ത്രി ശബ്ദരേഖയിൽ പറയുന്നു. ഇത് ഉന്നത ബന്ധമുള്ള കേസാണെന്നും മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയാമെന്നും മന്ത്രി പറയുന്നുണ്ട്. കേസ് ഒഴിവാക്കാനും ജോലിയിൽ തുടരുന്നതിനും തന്നെ ഓഫീസിൽ വന്ന് കാണണമെന്നും മന്ത്രി പറയുന്നുണ്ട്. അതേസമയം, ശബ്ദ സന്ദേശത്തിന്റെ ആധികാരികത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വീഡിയോ വൈറലായതോടെ മന്ത്രിക്കെതിരെ കോൺഗ്രസും എസ്പിയും രംഗത്തെത്തി. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here