ക്വാറി കാരണം അംഗന്‍വാടി അടച്ച് പൂട്ടാനൊരുങ്ങുന്നു
ക്വാറി കാരണം കണ്ണൂര്‍ ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി അടച്ച് പൂട്ടാനൊരുങ്ങുന്നു. നടുവില്‍ പഞ്ചായത്തിലെ നരയംകല്ല് തട്ടില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയാണ് അടച്ച് പൂട്ടലിനൊരുങ്ങുന്നത്.
നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി കാരണമാണ് പ്രദേശത്തെ അംഗന്‍വാടി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. പതിനാറ് കുട്ടികള്‍ പഠിച്ചിരുന്നിടത്ത് കഴിഞ്ഞ ഒരു മാസമായി കുട്ടികളാരും വരാറില്ല. അംഗന്‍വാടിയുടെ നൂറ് മീറ്റര്‍ പരിധിക്കുളളിലാണ് പാത്തന്‍പാറ സ്റ്റോണ്‍ക്രഷര്‍ എന്ന കരിങ്കല്‍ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. ക്വാറിയില്‍ നിന്നുള്ള പൊടി ശല്യം കാരണം പല കുട്ടികള്‍ക്കും അസുഖങ്ങള്‍ ബാധിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. ക്വാറിയില്‍ നിന്നുള്ള ശബ്ദവും കുട്ടികള്‍ക്ക് പേടിയാണ്.
ക്വാറിയിലെ സ്‌ഫോടനത്തില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു.
ക്വാറിക്കെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അംഗന്‍വാടി അടച്ച് പൂട്ടാനാണ് പഞ്ചായത്തിന്റെ നീക്കമെന്നാണ് നാട്ടുകാരുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here