Advertisement

‘ദളിത്-മുസ്ലിം വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ സവർണ വിദ്യാർത്ഥികൾക്ക് നൽകും’; മദ്രാസ് ഐഐടി ഒരു ജാതിക്കോട്ടയാണെന്ന് മുൻ പ്രൊഫസർ

November 18, 2019
Google News 1 minute Read

മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മദ്രാസ് ഐഐടിക്കെതിരെ കൂടുതൽ ആളുകൾ രംഗത്ത്. മദ്രാസ് ഐഐഅടി ഒരു ജാതിക്കോട്ടയാണെന്നാണ് ഐഐഅടി മുൻ ഗണിത ശാസ്ത്ര അധ്യാപിക പ്രൊഫസർ വസന്ത കന്തസാമി പറയുന്നത്. ഐഐടിയിൽ ഭരണഘടനക്കും നിയമത്തിനും അതീതമായി സവർണ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ സവർണാാധിപത്യമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. നക്കീരൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വസന്ത കന്തസാമി മനസ്സു തുറന്നത്.

ഇരുപത്തിയെട്ടു വർഷം മദ്രാസ് ഐഐടിയിൽ പഠിപ്പിച്ചിട്ടും അക്കാലയളവിൽ അവിടെ എംഎസ്‌സി പഠിക്കാൻ വന്നത് പത്തിൽ താഴെ മുസ്ലിം വിദ്യാർത്ഥികൾ മാത്രമാണെന്ന് അവർ പറയുന്നു. അവരെ സംബന്ധിച്ച് ഇവിടത്തെ പഠനം അതിജീവിക്കുകയെന്നത് വളരെ കഠിനമാണ്. ദളിത്-ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ സവർണ വിദ്യാർത്ഥികൾക്ക് നൽകുന്ന രീതിയും ഇവിടെ നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവർ ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യമാക്കാത്തതെന്നും അവർ ചോദിക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക് ഇവിടെ യാതൊരു പരിഗണനയും ലഭിക്കില്ലെന്നും ദളിത് വിദ്യാർത്ഥികൾക്ക് ഒരു മുറി ലഭിക്കാൻ പോലും പ്രയാസമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളും ദളിതരും പഠിക്കരുതെന്ന മനുവിൻ്റെ നിയമങ്ങളാണ് അവിടെ നിലനിൽക്കുന്നത്. ദളിത് അധ്യാപകർക്ക് യോഗ്യത ഉണ്ടായിട്ടും പ്രൊഫസർഷിപ്പ് കൊടുക്കാറില്ല. ഫാത്തിമ ലത്തീഫിൻ്റെ മരണം ‘ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ’ ആണ്. റാങ്ക് ഹോൾഡർ ആയിരുന്ന ഫാത്തിമ പഠനത്തിൽ പിന്നാക്കം ആയിരുന്നതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കാനാവില്ല. മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അവർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here