നേടിയത് വെറും 50 റൺസ്; എന്നിട്ടും അഞ്ച് റൺസിനു വിജയിച്ച് ഇന്ത്യൻ വനിതകൾ
വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി-20യിൽ ഇന്ത്യൻ വനിതകൾക്ക് ജയം. മഴ മൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 50 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് അഞ്ചു റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിലെത്തി.
ഇന്ത്യയുടെ ആറു താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. സ്മൃതി മന്ദനക്ക് വിശ്രമം നൽകി യുവ താരം ഹർലീൻ ഡിയോൾ ടീമിലെത്തിയെങ്കിലും ഷഫാലി വർമ്മയും ജെമീമ റോഡ്രിഗസും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഷഫാലി (7), ജെമീമ (6), വേദ കൃഷ്ണമൂർത്തി (5), ഹർമൻപ്രീത് (6), ദീപ്തി ശർമ്മ (4), ഹർലീൻ ഡിയോൾ (0) എന്നിവരാണ് ഒറ്റയക്കത്തിനു പുറത്തായത്. 10 റൺസെടുത്ത പൂജ വസ്ട്രാക്കറാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തനിയ ഭാട്ടിയ (8), അനുജ പാട്ടീൽ (2) എന്നിവർ പുറത്താവാതെ നിന്നു. വിൻഡീസിനായി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിയിൽ വിൻഡീസിനും പിഴച്ചു. ചെഡീൻ നേഷൻ (3), ഷനീറ്റ ഗ്രിമ്മണ്ട് (2) എന്നിവർ വേഗം പുറത്തായപ്പോൾ 11 റൺസ് വീതമെടുത്ത ഹെയ്ലി മാത്യൂസും ഷിനേൽ ഹെൻറിയുമാണ് വിൻഡീസ് ടോപ്പ് സ്കോററായത്. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്കോർ ഉയർത്താൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here