ഷഹ്‌ലയുടെ മരണം അതീവ ഗൗരവകരം; അനാസ്ഥ കാട്ടിയവർക്കെതിരെ യുക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

സുൽത്താൻ ബത്തേരിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കെതിരെ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകർ. എന്നാൽ ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകർ ഷഹ്‌ല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷഹ്‌ലയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകർ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണ്. രക്ഷിതാക്കൾ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഈ കുട്ടികൾ പറയുന്നുണ്ട്.
ഷെഹല ഷെറിൻറെ മരണം അത്യന്തം ദുഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുകയും ചെയ്യും.
Story highlights- pinarayi vijayan, snake bite, school student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here