രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മോദിയുടെ വെളിപ്പെടുത്തൽ
ഒരിക്കലും താൻ രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കാലം മുതൽ തനിക്ക് വായനയിൽ താത്പര്യമുണ്ടായിരുന്നുവെന്നും ഗൂഗിൾ വന്നതോടെ വായനാശീലം കുറഞ്ഞുവെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലായിരുന്നു മോദിയുടെ വെളിപ്പെടുത്തൽ.
എൻസിസി കേഡറ്റുകളുമായി സംവാദം നടത്തവെയാണ് പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലത്തെപ്പറ്റി ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ നടത്തിയത്. രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ രാഷ്ട്രീയക്കാരനായതു കൊണ്ടു തന്നെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നതാണ് തന്റെ കടമയെന്നും മോദി പറഞ്ഞു.
ഗൂഗിൾ വന്നതോടെ തന്റെ വായനാശീലം കുറഞ്ഞെന്നും മോദി പറഞ്ഞു. കുട്ടിക്കാലത്ത് വായനയിലാരുന്നു ഏറെ താത്പര്യം. പക്ഷേ, ഗൂഗിൾ വന്നതോടെ അത് നഷ്ടമായി. എന്തെങ്കിലും അറിയണമെങ്കിൽ ഗൂഗിൾ പോലുള്ള കുറുക്കുവഴികൾ ഉള്ളത് വായനാശീലം കുറയാൻ കാരണമായിട്ടുണ്ടെന്നും മോദി പറഞ്ഞു.
സ്കൂളിൽ താൻ എൻസിസി കേഡറ്റായിരുന്ന കാര്യവും മോദി വിശദീകരിച്ചു. അച്ചടക്കമുള്ള കുട്ടിയായിരുന്നതിനാൽ ഒരിക്കൽ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഒരിക്കൽ മരത്തിൽ കയറിയതിൻ്റെ പേരിൽ ശിക്ഷ ലഭിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ഒരു പട്ടത്തിൻ്റെ നൂലിൽ കുരുങ്ങിയ പക്ഷിയെ രക്ഷിക്കാനാണ് താൻ മരത്തിൽ കയറിയതെന്നറിഞ്ഞതോടെ എല്ലാവരും തന്നെ അഭിനന്ദിച്ചുവെന്നും മോദി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here