റിട്ട. എസ്‌ഐയെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി
കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്‌ഐയെ കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ശശിധരന്റെ അയൽവാസി സിജുവിനെ മണർകാട് നിന്നാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വീഴ്ച പറ്റിയ ഗാന്ധിനഗർ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തു.
ഞായറാഴ്ച മുതൽ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽവച്ചിരുന്ന സിജു ഇന്നലെയാണ് രക്ഷപ്പെട്ടത്. വൈകിട്ട് ആറരയോടെ പൊലീസിന്റെ കണ്ണ് വെട്ടിച്ചുകടന്ന ഇയാളെ ഇന്ന് രാവിലെ മണർകാട് നിന്നാണ് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽനിന്ന് സിജു രക്ഷപ്പെട്ട സംഭവത്തിൽ വീഴ്ച്ച പറ്റിയ ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസിനെ ദക്ഷിണമേഖല ഐജി സസ്‌പെൻഡ് ചെയ്തു.
Read Also : എസ്‌ഐ തലയ്‌ക്കടിയേറ്റു മരിച്ച സംഭവം; പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു
തൊട്ടുപിന്നാലെയാണ് മണർകാട് നിന്ന് സിജുവിനെ വീണ്ടും പിടികൂടിയത്.
കൊല്ലപ്പെട്ട ശശിധരനും അയൽവാസിയായ സിജുവും തമ്മിൽ വീടിനോട് ചേർന്ന വഴിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഗാന്ധിനഗർ സ്റ്റേഷനിൽ കേസും ഉണ്ട്. കൊല നടന്നയുടൻ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഇയാളെ രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയായിരുന്നു.
തെളിവുകളുടെ അഭാവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ശശിധരനെ അടിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ സിജുവിന്റെ വീട്ടിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ബന്ധപ്പെടുത്താവുന്ന തുമ്പുകൾ ലഭിച്ചില്ല.
ഞായറാഴ്ച പുലർച്ചെയാണ് വീടിന് സമീപത്ത് വഴിയിൽ ശശിധരനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
story highlights : murder, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here