തൊഴിലാളി സമരത്തിന് കർശന നിയന്ത്രണവുമായി നിയമ പരിഷ്‌ക്കരണം; ബിൽ ഇന്ന് ലോകസഭയിൽ
രാജ്യത്തെ തൊഴിൽ നിയമ പരിഷ്‌ക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. സമരങ്ങളെയടക്കം കർശനമായി നിയന്ത്രിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ബില്‍ കേന്ദ്രസർക്കാർ ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും.
ഇന്ത്യയിലെ വ്യവസായിക മുരടിപ്പിന് പ്രധാന കാരണങ്ങളിൽ ഒന്ന് ട്രേഡ് യൂണിയനുകളാണെന്ന നിലപാടിൽ കേന്ദ്രസർക്കാരിന് മാറ്റമില്ല. അതുകൊണ്ട് തൊഴിലാളി അനുകൂല നിയമങ്ങളെ പൊളിച്ചെഴുതാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.
തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായി സമരം ചെയ്യാൻ ഒരുപാട് പണിപെടേണ്ടി വരുന്ന സാഹചര്യമാണ് ബില്ല് പാസായാൽ ഉണ്ടാവുക.
ബില്ലിലെ വ്യവസ്ഥ പ്രകാരം ആറാഴ്ച മുമ്പെങ്കിലും തൊഴിലുടമയ്ക്ക് സമരത്തിനുള്ള കാരണം കാണിക്കൽ നോട്ടീസ് കൊടുക്കണം. തൊഴിൽ വിഷയത്തിൽ ഏതെങ്കിലുമൊരു കേസ് ട്രിബ്യൂണലിൽ തീർപ്പാകാതെ നിൽക്കുന്നുണ്ടെങ്കിൽ ആ വിഷയത്തിൽ സമരം ചെയ്യാൻ പാടില്ല.
ഇങ്ങനെ കുറച്ചു ദിവസം മുമ്പ് സമരമുന്നറിയിപ്പ് കൊടുക്കേണ്ട വ്യവസ്ഥ നിലവിൽ സർക്കാർ അനുബന്ധ മേഖലയിൽ മാത്രമേയുള്ളൂ. അതെല്ലാം ഇനി സ്വകാര്യ മേഖലയിലും ബില്ല് പ്രകാരം ബാധകമാകും. വിവിധ സമര രീതികളായ ‘മെല്ലെ പോക്ക് ‘, ഘരാവോ, ധർണ, മാനേജർക്കെതിരെ പ്രതിഷേധം, തുടങ്ങിയവയെല്ലാം തന്നെ ബില്ലിലെ നിർദേശപ്രകാരം നിയമപരമല്ലാതാകും. മാത്രമല്ല പകുതിയിലധികം ആളുകൾ ലീവ് എടുത്താൽ അതും സമരമായാകും ഇനി കണക്കാക്കപ്പെടുക.
നിയമം ലംഘിച്ച് സമരം ചെയ്താലുള്ള ശിക്ഷ ഇപ്പോൾ അമ്പതു രൂപ പിഴയാണെങ്കിൽ അതു മാറി ഇരുപതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ ആകും. പിഴ കൂടാതെ ഒരു മാസം തടവശിക്ഷയും അനുഭവിക്കേണ്ടിവരും.
തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാകറാണ് ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ലോകസഭയിൽ അവതരിപ്പിക്കുക. സഭ ഇന്നലെ പാസാക്കിയ ഇലക്ട്രോണിക് സിഗരറ്റ് നിരോധന ബില്ലും ഇന്ന് രാജ്യസഭയിലെത്തും. രാജ്യസഭ ഇന്നത്തെ നിയമ നിർമാണ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
industrial relations code bil, loksabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here