ഇന്ത്യയില്ലാതെ ആര്‍സിഇപി കരാറില്‍ ഒപ്പിടാനില്ലെന്ന് ജപ്പാന്‍
ചൈന മുന്‍കൈ എടുത്ത് രൂപം നല്‍കിയ ആര്‍സിഇപി പ്രാദേശിക വ്യാപാര കരാറില്‍ ഇന്ത്യ ഇല്ലാതെ ഒപ്പുവയ്ക്കാന്‍ തങ്ങളില്ലെന്ന് ജപ്പാന്‍. ആര്‍സിഇപി ഉന്നത നയന്ത്ര ചര്‍ച്ചകളില്‍ ഇക്കാര്യം ജപ്പാന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായാണ് ജപ്പാന്റെ ഈ തീരുമാനം. ഇതോടെ ആര്‍സിഇപി കരാര്‍ ഇന്ത്യ ഇല്ലെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
സാമ്പത്തിക വാണിജ്യ വ്യവസായ ഉപമന്ത്രിയാണ് ജപ്പാന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുള്‍പ്പെടെയുള്ള ചര്‍ച്ചകളിലെ തങ്ങള്‍ പങ്കെടുക്കൂ എന്ന് ജപ്പാന്‍ നിലപാട് സ്വീകരിച്ചു. ചൈന മുന്‍കൈ എടുക്കുന്ന പ്രാദേശിക വ്യാപാര കരാറില്‍ ഇന്ത്യ അഭിഭാജ്യ ഘടകമാണെന്നാണ് ജപ്പാന്റെ നിലപാട്.
ഇന്ത്യയില്ലാതാകുമ്പോള്‍ ജപ്പാന്റെ താത്പര്യങ്ങളും കൂടുതല്‍ വെല്ലുവിളിക്കപ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യ ചര്‍ച്ചയിലേക്ക് മടങ്ങിയെത്താതെ തങ്ങളും ഇനി ആര്‍സിഇപി വ്യാപാര കരാറിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ജപ്പാന്‍ അറിയിച്ചു.
ഓസ്‌ട്രേലിയ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മാര്‍,ന്യൂസിലന്‍ഡ്, ഫിലിപ്പൈന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് ആര്‍സിഇപി ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങള്‍. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തില്‍ നിന്നുള്ള വളര്‍ച്ച മന്ദഗതിയില്‍ ആയതിനാല്‍ ആര്‍സിഇപി കരാര്‍ ത്വരിതപ്പെടുത്താനാണ് ചൈനയുടെ ശ്രമം.
അതേസമയം ജപ്പാന്റെ നിലപാട് ചൈനയ്ക്ക് തിരിച്ചടിയായി. ഇന്ത്യയുടെയും ജപ്പാന്റെയും നിലപാടുകള്‍ക്ക് അനുസൃതമായി വ്യവസ്ഥകള്‍ മാറ്റാന്‍ ചൈനയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ് നിലവിലെ സാനിധ്യം. പൗരന്മാരുടെ ഉപജീവന മാര്‍ഗത്തില്‍ വരാനിടയുള്ള പ്രത്യാഘാതം ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here