ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ഡിസംബര്‍ 15 ലേക്ക് നീട്ടി

ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ടോള്‍ അടയ്ക്കാന്‍ രാജ്യവ്യാപകമായി ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ഡിസംബര്‍ 15 ലേക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
പ്രീപ്പെയ്ഡ് സിംകാര്‍ഡ് പോലെ പണം മുന്‍കൂട്ടി അടയ്ക്കാവുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവ ആര്‍എഫ്‌ഐഡി കാര്‍ഡാണ് ഫാസ്ടാഗ്. നിരവധി തവണ ഫാസ്റ്റ് ടാഗുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിച്ചിട്ടും ബാങ്കുകള്‍ പ്രതികരിക്കുന്നില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി.
Read More:ഫാസ്ടാഗ്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ
ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. വാഹനം നിര്‍ത്താതെ തന്നെ ടോള്‍ അടച്ച് കടന്നുപോകാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ഗുണം. ഫാസ്റ്റ് ടാഗ് വരുന്നതോടെ ടോള്‍ പിരിവുകേന്ദ്രങ്ങളിലെ നീണ്ട വരി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. ഓരോ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ടോള്‍ വ്യത്യസ്തമാണ്.
കാറിന്റെ പേരില്‍ വാങ്ങിയ ടാഗ് ലോറിയില്‍ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാന്‍ ടോള്‍ പ്ലാസകളില്‍ ടാഗ് റീഡറുകള്‍ക്ക് പുറമേ വാഹനങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്ന് സ്വയം തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് വെഹ്കിള്‍ ക്ലാസിഫിക്കേഷന്‍ (എവിസി) എന്ന സംവിധാനവും ഉണ്ടായിരിക്കും.
ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംവിധാനത്തില്‍ വാഹനങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു.
ഭാരമുള്ള വാഹനങ്ങളുടെ ടോള്‍ ടാക്‌സില്‍ വ്യത്യാസമുള്ളതിനാല്‍ വണ്ടികളുടെ ഭാരം അവ ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മനസിലാക്കാന്‍ കഴിയുന്ന വെയ്റ്റ് ഇന്‍ മോഷന്‍ സെന്‍സര്‍ സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ട്. പിന്നെ സിസിടിവി കാമറകളും.
story highlights – fastag,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here