സുപ്രിംകോടതിയിൽ ഇനി മുതൽ പൊതു താൽപര്യ ഹർജികൾ കേൾക്കുക ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് മുതിർന്ന ജഡ്ജിമാർ

സുപ്രിംകോടതിയിൽ പുതിയ റോസ്റ്റർ പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ. പൊതു താൽപര്യ ഹർജികൾ ഇനി മുതൽ കേൾക്കുക ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് മുതിർന്ന ജഡ്ജിമാർ ആയിരിക്കും. പരിസ്ഥിതി കേസുകൾ ജസ്റ്റിസ് അരുൺ മിശ്ര തുടർന്നും പരിഗണിയ്ക്കും.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ, ജസ്റ്റിസ് എൻ.വി.രമണ, അരുൺ മിശ്ര, ആർ.എഫ് നരിമാൻ എന്നിവരാണ് പുതിയ റോസ്റ്റർ അനുസരിച്ച് ഇനി മുതൽ പൊതു താൽപര്യ ഹർജികൾ പരിഗണിയ്ക്കുക. കോടതി അലക്ഷ്യം, ഇലക്ഷൻ, ഹേബിയസ് കോർപസ്, സാമൂഹ്യനീതി, നികുതി മുതലായ വിഷയങ്ങളിലെ കേസ് ചീഫ് ജസ്റ്റിസ് തന്നെ കേൾക്കും. ക്രിമിനൽ വിഷയങ്ങൾ, കമ്മീഷൻ അന്വേഷണങ്ങൾ, കമ്പനി നിയമം, ടെലികോം, റിസർവ് ബാങ്ക് അടക്കമുള്ള വിഷയങ്ങളും പരിഗണിയ്ക്കുക ചീഫ് ജസ്റ്റിസ് കോടതി തന്നെ ആകും.
സൈന്യം, അർധ സൈന്യം, നഷ്ടപരിഹാരം, ക്രിമിനലും സാധാരണ സിവിൽ കേസുകളും, ജുഡീഷ്യൽ ഓഫീസർമാരുടെ ഹർജികൾ, മാരിടൈം മുതലായ വിഷയങ്ങളിലെ ഹർജികളാകും ജസ്റ്റിസ് രമണ വിചാരണ ചെയ്യുക. പരിസ്ഥിതി, ഭൂമി എറ്റെടുക്കൽ, മെഡിക്കൽ പ്രവേശനം, പ്രാദേശിക ഭരണഘടന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾ എന്നിവ തുടർന്നും പരിഗണിക്കുന്നത് ജസ്റ്റിസ് അരുൺ മിശ്രയായിരിക്കും. കുടുംബ നിയമം, കുടിശ്ശിക, കരാറുകൾ, ഭൂമി നിയമങ്ങൾ കൃഷി മുതലായ വിഷയങ്ങളിലെ ഹർജികൾ പരമോന്നത കോടതിയിൽ ജസ്റ്റിസ് ആർ.എഫ് നരിമാന്റെ ബെഞ്ചാകും ഇനി കേൾക്കുക. തൊഴിൽ വാടക നിയമം, കേന്ദ്ര സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉണ്ടാക്കുന്ന കരാറുകൾ മുതലായ വിഷയങ്ങളിലെ ഹർജികൾ ജസ്റ്റിസ് ഭാനുമതി തീർപ്പാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here