മെക്‌സിക്കോയിൽ പൊലീസും മയക്കുമരുന്ന് സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു
മെക്‌സിക്കോയിൽ പൊലീസും മയക്കുമരുന്ന് സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു. അമേരിക്കയുമായി അതിർത്തി പങ്കിടുന്ന മെക്‌സിക്കൻ നഗരമായ വില്ലാ യൂണിയനിലാണ് സംഘർഷമുണ്ടായത്. പത്ത് മയക്കുമരുന്ന് സംഘാംഗങ്ങളും നാല് പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. വൻതോതിലുള്ള ആയുധ സന്നാഹമായിരുന്നു അക്രമികളുടെ പക്കലുണ്ടായിരുന്നതെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു.
മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇവരെ നിയന്ത്രിക്കാനുള്ള കർശന നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും അക്രമസംഘം തൊട്ടടുത്ത സംസ്ഥാനമായ തൊമൌലിപാസിൽ നിന്നാണ് എത്തിയതെന്നും കൊഹുല ഗവർണർ മിഗ്വൽ എയ്ഞ്ചൽ പറഞ്ഞു.
അക്രമികൾ പിക്ക്അപ് വാനുകളിൽ നഗരത്തിൽ പ്രദക്ഷിണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 14 ഓളം വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി ആയുധങ്ങളും കണ്ടെത്തി.
മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദ സംഘങ്ങളായി കണക്കാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. എന്നാൽ മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ മറ്റ് രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്ന് മെക്‌സിക്കൻ പ്രസിഡൻറ് ലോപ്പസ് ഒബ്രദോർ, ട്രംപിന് മറുപടി നല്കുകയും ചെയ്തിരുന്നു. രാഷ്ട്രത്തലവന്മാർ തമ്മിലുള്ള വാഗ്വാദത്തിന് തൊട്ടുപിന്നാലെയാണ് അതിർത്തി നഗരത്തിൽ ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
mexico police and drug mafia clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here