‘മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രം’; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകണമെന്ന് ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഈ വിഷയത്തിൽ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം.
നടപ്പാക്കപ്പെടുന്നില്ലെങ്കിൽ എന്തിനാണ് ഉത്തരവുകൾ ഇറക്കുന്നതെന്നും വിധിന്യായങ്ങൾ എഴുതുന്നതിൽ അർത്ഥമില്ലെന്നും കോടതി തുറന്നടിച്ചു. മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രകളിൽ മാത്രമാണെന്ന് കുറ്റപ്പെടുത്തിയ കോടതി ഉദ്യോഗസ്ഥലോബിയുടെ ബന്ദികളാണോ സർക്കാർ എന്നും ചോദിക്കുകയുണ്ടായി.
ഐഎഎസുകാർ എസി മുറികളിലിരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ അവർ തിരിച്ചറിയുന്നില്ല. കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിന്റെ പ്രവർത്തനം കാര്യകക്ഷമമല്ലെന്നും ഇതിൽ കൂടുതലൊന്നും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here