വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന നാസയുടെ വാദം തള്ളി ഐഎസ്ആർഒ
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന നാസയുടെ വാദം തള്ളി ഐഎസ്ആർഒ. ചാന്ദ്രയാൻ- 2 ന്റെ ഓർബിറ്റർ തന്നെയാണ് വിക്രം ലാൻഡർ കണ്ടെത്തിയതെന്ന് ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. വിക്രംലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന സ്ഥിരീകരണവുമായി ഇന്നലെ നാസ ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ഐഎസ്ആർഒയുടെ പ്രതികരണം.
ചന്ദ്രോപരിതലത്തിൽ സേഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കാണാതായ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ വാദം തള്ളിയാണ് ഐഎസ്ആർഒ രംഗത്തെത്തിയത്. വിക്രം ലാൻഡർ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും അന്നു തന്നെ ഇത്‌സംബന്ധിച്ച സ്ഥിരീകരണം നടത്തിയതാണെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രതികരിച്ചു.
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വിവരം ഇന്നലെയാണ് നാസ പുറത്തുവിട്ടത്. തമിഴ്‌നാട് സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ ഷൺമുഖമാണ് കണ്ടെത്തലിന് പിന്നിലെന്നും നാസ വ്യക്തമാക്കിയിരുന്നു. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാൻഡറുള്ളതെന്നാണ് നാസ അറിയിച്ചത്. ലൂണാർ ഓർബിറ്റർ ക്യാമറ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടെയായിരുന്നു നാസയുടെ ട്വീറ്റ്. ചിത്രത്തിൽ ലാൻഡർ അവശിഷ്ടങ്ങൾ പച്ച നിറത്തിലും, ഇടിച്ചിറങ്ങിയതിനെ തുടർന്ന് ഇളകി മാറിയ ചന്ദ്രോപരിതലം നീല നിറത്തിലും അടയാളപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here