കോതമംഗലം ചെറിയ പള്ളിയിൽ സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹം
കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ സംയുക്ത സമര സമിതി അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. പള്ളിയുടെ ഭരണ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ചാണ് സമരം. പള്ളിയുടെ ഭരണം ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് നിലവിൽ കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളി പ്രവർത്തിക്കുന്നത്. കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ജില്ലാ കളക്ടർ ഉടൻ നടപടി തുടങ്ങിയേക്കുമെന്ന നിഗമനത്തിലാണ് സമരം തുടങ്ങിയത്. പള്ളിയുടെ ഭരണ നിയന്ത്രണം കൈമാറില്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്.
മുൻ എംപി ഫ്രാൻസിസ് ജോർജ് സമരം ഉദ്ഘാടനം ചെയ്തു.
കോതമംഗലം നഗരസഭയാണ് ആദ്യ ദിനത്തിലെ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകുന്നത്. തുടർന്ന് പ്രാദേശികമായി രൂപികരിക്കപ്പെട്ട മതസൗഹാർദ്ദ സമിതി ഒരോ ദിവസവും സമരത്തിന് നേതൃത്വം നൽകും. എല്ലാ ദിവസവും പള്ളി കോംപൗണ്ടിൽ 500 പേരെങ്കിലും ഉണ്ടാകും വിധമാണ് സമരം പദ്ധതിയിട്ടിരിക്കുന്നത്. പള്ളി ഏറ്റെടുക്കാൻ ശ്രമിച്ചാൽ ഹർത്താൽ നടത്താനും ധാരണയായിട്ടുണ്ട്. പള്ളിത്തർക്ക വിഷയത്തിൽ മറ്റിടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ സമര മാർഗമാണ് കോതമംഗലത്ത് യാക്കോബായ വിഭാഗം അവലംബിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here