‘ചൈന സമ്പന്ന രാജ്യം; അവർക്ക് എന്തിനാണ് ലോക ബാങ്ക് പണം നൽകുന്നത്?: ട്രംപ്

ചൈനയ്ക്ക് വായ്പ അനുവദിച്ചതിന് പിന്നാലെ ലോക ബാങ്കിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സമ്പന്ന രാജ്യമാണെന്നും അവർക്ക് എന്തിനാണ് ലോക ബാങ്ക് പണം നൽകുന്നതെന്നും ട്രംപ് ചോദിച്ചു.
എന്തിനാണ് ചൈനയ്ക്ക് ലോക ബാങ്ക് പണം കടം കൊടുക്കുന്നത്? ചൈന സമ്പന്ന രാജ്യമാണ്. പണമില്ലെങ്കിൽ അവർ സ്വയം കണ്ടെത്തണം’ എന്നാണ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. 18 മാസത്തിലേറെയായി തുടരുന്ന യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ തുടർച്ചയായാണ് ഡോണൾഡ് ട്രംപിന്റെ ഇപ്പോഴത്തെ പരസ്യ പ്രതികരണം. വ്യാപാര കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ട്രംപിന്റെ പരാമർശം തിരിച്ചടിയായേക്കും. അടുത്ത വർഷം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കരാറിൽ ഒപ്പുവയ്‌ക്കേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്.
അതേസമയം യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ ട്രംപിന് പിന്തുണയുമായി രംഗത്തെത്തി. ചൈനയിലെ വിവിധ പദ്ധതികൾക്ക് ലോക ബാങ്ക് വായ്പ അനുവദിക്കുന്നത് അമേരിക്ക എതിർക്കുമെന്ന് ജനപ്രതിനിധി സഭയുടെ യോഗത്തിൽ സ്റ്റീവൻ മ്യൂചിൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് വിവിധ പദ്ധതികൾക്കായി 2025 വരെ ചൈനയ്ക്ക് എല്ലാ വർഷവും 100 കോടി ഡോളർ മുതൽ 150 കോടി ഡോളർ വരെ കുറഞ്ഞ പലിശ നിരക്കിൽ നൽകുമെന്ന് ലോക ബാങ്ക് അറിയിച്ചത്. മുൻ വർഷങ്ങളിൽ ചൈനയ്ക്ക് ശരാശരി 180 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ലോക ബാങ്ക് നൽകിയിരുന്നത്. 2017ൽ 240 കോടി ഡോളറും 2019ൽ 130 കോടി ഡോളറും വായ്പ നൽകി.
തുക കുറച്ചാൽ പോര, വായ്പ നൽകുന്നത് പൂർണമായും അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. എന്നാൽ ഇതിനോടു ലോക ബാങ്ക് പ്രതികരിച്ചിട്ടില്ല.
Story Highlights – Donald Trump, China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here