തൂക്കുകയറുകള്‍ തയാറാകുന്നു; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടനെന്ന് സൂചന

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചന. വധശിക്ഷ നടപ്പക്കാനായി തൂക്കുകയര്‍ എത്രയും പെട്ടെന്ന് നിര്‍മിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ജയില്‍ ഡയറക്ടറേറ്റ്. ബിഹാറിലെ ബുക്‌സര്‍ ജില്ലാ ജയിലിലാണ് 10 തൂക്കുകയര്‍ തയാറാവുന്നത്. 14-ന് മുമ്പ് തൂക്കുകയര്‍ തയ്യാറാക്കി നല്‍കണമെന്ന് ജയില്‍ ഡയറക്ടറേറ്റ് അറിയിച്ചെന്ന് ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ്കുമാര്‍ അറോറ പിടിഐയോട് പറഞ്ഞു. അതേസമയം ഏത് ജയിലിലേക്കാണ് ഇവ ആവശ്യപ്പെട്ടതെന്ന് അറിയില്ല.
ജയിലിലെ തടവു പുള്ളികളാണ് തൂക്കുകയര്‍ ഒരുക്കുന്നത്. തൂക്കുകയര്‍ നിര്‍മാണത്തിന് പ്രശസ്തമാണ് ബിഹാറിലെ ബുക്‌സര്‍ ജില്ലാ ജയില്‍. 1930 മുതല്‍ ഇവിടെ തൂക്കുകയര്‍ നിര്‍മിക്കുന്നുണ്ട്. മനില കയര്‍ എന്നാണ് ഈ കയറുകള്‍ അറിയപ്പെടുന്നത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനും തൂക്കിലേറ്റിയത് ഇവിടെ നിന്ന് എത്തിച്ച തൂക്കുകയര്‍ ഉപയോഗിച്ചാണ്. അഫ്‌സല്‍ ഗുരുവിന്റെ തൂക്കുകയറിന് 1,725 രൂപയായിരുന്നു ചെലവ്.
ഗയയിലെ മാന്‍പുരില്‍ നിന്നാണ് നൂല്‍ എത്തിക്കുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയതിനാല്‍ ഇക്കുറി ചെലവ് കൂടുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. 2004-ല്‍ പശ്ചിമബംഗാളില്‍ മാനഭംഗ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട ധനഞ്ജയ് ചാറ്റര്‍ജിക്കുമുള്ള തൂക്കുകയറും ഇവിടെയാണ് തയ്യാറാക്കിയത്.
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്
ശേഷം നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.
2012 ഡിസംബറില്‍ ഡല്‍ഹിലെ ഓടുന്ന ബസില്‍വെച്ച് പിന്നീട് നിര്‍ഭയ എന്നറിയപ്പെട്ട
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
Story Highlights – Nirbhaya case, Prison Directorate, execution.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here