പൗരത്വ ബിൽ; മഹാത്മാഗാന്ധിയുടെ നിർദേശത്തിന്റെ സാക്ഷാത്കാരമെന്ന് അമിത്ഷാ
അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ നടന്ന വാദ പ്രതിവാദങ്ങൾക്ക് ഒടുവിലാണ് പൗരത്വ ഭേഭഗതി രാജ്യസഭ കടന്നത്. ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നിർദേശത്തിന്റെ സാക്ഷാത്കാരം ആണെന്നും ചർച്ച ഉപസംഹരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ അവകാശപ്പെട്ടു. പൗരത്വഭേഭഗതി ഭാരതത്തിന്റെ പ്രൗഢമായ പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി. ബില്ലിനെ ലോക്‌സഭയിൽ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ച ചരിത്രം കോൺഗ്രസിന് മാത്രമാണെന്നുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടി പറഞ്ഞ അമിത്ഷാ തന്റെ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി. പൗരത്വ ഭേഭഗതിക്ക് അടിസ്ഥാനം മതം അല്ലെന്നും അമിത്ഷാ അവകാശപ്പെട്ടു. മഹാത്മാഗാന്ധി 1947 സെപ്തംബർ 26ന് പാകിസ്താനിലുള്ള ഹിന്ദുക്കളോടും സിക്കുകാരോടും തിരികെ ഇന്ത്യയിലേക്ക് മടങ്ങണമെന്നും ഇന്ത്യൻ സർക്കാർ മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു എന്നായിരുന്നു വാദം.
നേരത്തെ പ്രതിപക്ഷ വാദങ്ങൾ ഉപസംഗ്രഹിച്ച കോൺഗ്രസ് സഭാനേതാവ് ഗുലാം നബി ആസാദ് ബില്ലിന് പിന്നിലുള്ള താത്പര്യം ദേശവിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങളായ ബിനോയ് വിശ്വവും കെകെ രാഗേഷും ബില്ലിന് പിന്നിലുള്ള അജണ്ട മുസ്ലിം വിരുദ്ധമാണെന്ന് വാദിച്ചു.
ബില്ലിനെ ലോക്‌സഭയിൽ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. തങ്ങൾ ഉന്നയിച്ച ആശങ്കൾക്ക് മറുപടി നൽകാൻ സർക്കാരിന് സാധിക്കാത്തത് കൊണ്ടാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത് എന്നായിരുന്നു ശിവസേന അംഗങ്ങളുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here