ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പ്: ആദ്യഫല സൂചനകൾ ബോറിസ് ജോൺസന് അനുകൂലം
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പ്രധാന മന്ത്രി ബോറിസ് ജോൺസന് അനുകൂലം. നാലര വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.
കൺസർവേറ്റീവ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ബോറിസ് ജോൺസൺ വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്താൽ ജനുവരി 31ന് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകും. ഇതോടെ പൂർണമായും ഹിതപരിശോധനയെന്ന സാധ്യത ഇല്ലാതാകും. 650 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.
പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ നയിക്കുന്ന ലേബർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും കൺസർവേറ്റീവ് പാർട്ടിക്കാണ് മുൻതൂക്കം. എക്‌സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത് ബോറിസ് ജോൺസൻ വീണ്ടും അധികാരത്തിലെത്തുമെന്നാണ്. ലേബർ പാർട്ടിക്ക് നിരവധി സിറ്റിംഗ് സീറ്റുകൾ നഷ്ടമായതായാണ് സൂചന. ബോറിസ് ജോൺസൺ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
എന്നാൽ, കൺസർവേറ്റീവ് പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നാൽ തൂക്കു പാർലമെന്റുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാലത് ബ്രെക്‌സിറ്റിനെ പ്രതികൂലമായി ബാധിക്കും. ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബ്രെക്‌സിറ്റിൽ ബ്രിട്ടന് നേട്ടമുണ്ടാക്കുന്ന മൃദു കരാർ മൂന്ന് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്നും അതിൽ വീണ്ടും ജനഹിതപരിശോധന നടത്തുമെന്നുമാണ് ജെറമി കോർബിൻ നൽകിയ വാഗ്ദാനം.
british parliament election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here