‘ഫാസിസത്തിന് മുമ്പില്‍ ഇന്ത്യ മുട്ട് കുത്തുകയില്ല. നമ്മള്‍ നിശബ്ദരാകാന്‍ പോകുന്നുമില്ലെന്ന്’ പിണറായി വിജയന്‍
ഫാസിസത്തിന് മുമ്പില്‍ ഇന്ത്യ മുട്ട് കുത്തുകയില്ല. നമ്മള്‍ നിശബ്ദരാകാന്‍ പോകുന്നുമില്ലെന്ന് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍നാന്‍ഡോ സൊളാനസ് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ സൊളാനസിനെ വേദിയിലിരുത്തിയായിരുന്നു ഏറെ രാഷ്ട്രീയ മാനങ്ങളുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇരുപത്തിനാലമത് ഐഎഫ്എഫ്‌കെ പുരസ്‌കാരദാന വേദിയിലായിരുന്നു പൗരത്വ ഭേദഗതി ബില്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പിണറായി വിജയന്റെ പരാമര്‍ശം.
വേദിയില്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റിന്റെ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടിന്. മികച്ച നവാഗത സംവിധായകനുളള രജത ചകോരം അവര്‍ മദേഴ്സ് സംവിധായകന്‍ സീസര്‍ ഡയസിനാണ്. ജോ ഒഡാഗ്രി സംവിധാനം ചെയ്ത ‘ദേ സേ നതിംഗ് സ്റ്റെയ്സ് ദ സെയ്ം’ (ജപ്പാന്‍ ചിത്രം) എന്ന ചിത്രത്തിനാണ് സുവര്‍ണ ചകോരം.
ഡോ ബിജുവിന്റെ വെയില്‍ മരങ്ങള്‍ക്ക് മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം ലഭിച്ചു. മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിന് പ്രത്യേക ജ്യൂറി പരാമര്‍ശമുണ്ട്. സന്തോഷ് മുണ്ടൂരിന്റെ പനിയാണ് മികച്ച മലയാളം സിനിമ. ജല്ലിക്കട്ടിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് പ്രത്യേക ജ്യൂറി പരാമര്‍ശമുണ്ട്. ജല്ലിക്കട്ടാണ് ജനപ്രിയ സിനിമ.
Story Highlights- Citizenship Amendment Act, Kerala protest, pinarayi vijayan, iffk-2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here