ഈ വര്‍ഷം സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് മൂവായിരത്തി അഞ്ഞൂറോളം ജീവനുകള്‍
സംസ്ഥാനത്ത് ഈ വര്‍ഷം വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് മൂവായിരത്തി അഞ്ഞൂറോളം ജീവനുകള്‍. മുപതിനായിരത്തിലേറെ റോഡപകടങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഡ്രൈവര്‍മാരുടെ അശ്രദ്ധ മുതല്‍ റോഡുകളുടെ ശോചനീയാവസ്ഥയും അധികൃതരുടെ വീഴ്ചയും മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
2019 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. 30784 റോഡപകടങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3375 പേരുടെ ജീവന്‍ നിരത്തില്‍ നഷ്ടപ്പെട്ടു. 34509 പേര്‍ക്ക് ഗുരുതരമോ നിസാരമോ ആയ പരുക്കുകള്‍ പറ്റി. ജില്ല തിരിച്ചുള്ള വാഹനാപകടങ്ങളുടെ കാര്യത്തില്‍ എറണാകുളം റൂറല്‍ ആണ് മുന്നില്‍. 2998 കേസുകളിലായി 249 പേര്‍ മരിക്കുകയും 3226 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 3439 കേസുകളുമായി ആലപ്പുഴയാണ് രണ്ടാമത്.
റോഡുകളുടെ നിലവാരമില്ലായ്മയില്‍ തുടങ്ങി അധികൃതരുടെ അനാസ്ഥയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ മൂലം ഈ വര്‍ഷം 80 അപകടങ്ങള്‍ കേരളത്തിലെ നിരത്തുകളിലുണ്ടായി. ആകെ 18 പേരുടെ ജീവനുകളും മോശം റോഡുകള്‍ കവര്‍ന്നു.
Story Highlights- road accidents, kerala, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here