ഹർത്താൽ; കെഎസ്ആർടിസിക്ക് രണ്ടര കോടിയുടെ നഷ്ടം
ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചില സംഘടനകൾ നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായത് വൻ നഷ്ടം. കോർപറേഷന് രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Also: ഹർത്താലിൽ വലഞ്ഞ് മധ്യകേരളം; ബസുകൾക്ക് നേരെ കല്ലേറ്
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ സാധാരണ റെയിൽവേ സ്റ്റേഷനുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും നേരെയായിരുന്നു എങ്കിൽ ഇത്തവണ പ്രതിഷേധം മുഴുവൻ കെഎസ്ആർടിസിക്ക് നേരെയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 18 ബസുകൾക്ക് സാരമായ തകരാർ സംഭവിച്ചു. 820 ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഓട്ടം നിർത്തി.
ആറ് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും പരുക്ക് പറ്റി. ഗ്രാമീണ മേഖലകളിൽ സർവീസ് നടത്തിയ ഓർഡിനറി ബസുകൾക്ക് നേരെയാണ് കൂടുതലും കല്ലേറുണ്ടായത്. അന്തർസംസ്ഥാന ബസുകൾക്ക് നേരെയും കല്ലേറുണ്ടായി. ശമ്പളം പോലും കൃത്യമായി കൊടുക്കാൻ കഴിയാതെ കോർപറേഷൻ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഇരുട്ടടി പോലെ ഹർത്താൽ വഴിയുള്ള നഷ്ടവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here