Advertisement

വെടിവെപ്പുണ്ടായി വിരൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് ജാമിഅ മില്ലിയ സംഘം

December 17, 2019
Google News 1 minute Read

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വെടിവെച്ചിട്ടില്ലെന്ന ഡൽഹി പൊലീസിൻ്റെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും നിലപാട് തള്ളി സർവകലാശാലയിലെ അധികൃതരും വിദ്യാര്‍ഥികളും. വെടിവെപ്പ് ഉണ്ടായിട്ടുണ്ടെന്നും പരുക്കേറ്റ വിദ്യാർത്ഥിയുടെ വിരൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്നും അവർ പറയുന്നു.

സർവകലാശാലയിൽ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും സംഘർഷത്തിനു പിന്നിൽ വിദ്യാർത്ഥികളല്ല, സാമൂഹ്യവിരുദ്ധരാണെന്നുമാണ് കേന്ദ്രത്തിൻ്റെ വാദം. സംഘർഷവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരൊന്നും വിദ്യാർത്ഥികളല്ലെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ഡൽഹി പൊലീസ് പറയുന്നു.

അതേ സമയം, കേസ് എൻഐഎക്ക് കൈമാറുമെന്ന സൂചനകൾ ലഭ്യമായിട്ടുണ്ട്. സംഘർഷത്തിനു പിന്നിൽ വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത ചില സംഘടനകൾക്ക് ബന്ധമുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎയെ ഏല്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഡൽഹി പൊലീസ് നടത്തുന്ന വിവരശേഖരണം പൂർത്തിയാക്കിയാൽ ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് വിവരം.

സംഘർഷത്തിനു ശ്രമിച്ച ചില സംഘടനകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ അവകാശവാദം. ബോധപൂർവമായി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി ക്ഷണിച്ചുവരുത്തുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ജാമിഅ മില്ലിയയുടെ പരിസര പ്രദേശങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കാനുള്ള ഇന്ധനം ശേഖരിച്ചതടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറയുന്നു. ഇവർ വിദ്യാർത്ഥികളിൽ ചിലരെ പ്രാദേശിക സഹായം നൽകാമെന്നു പറഞ്ഞ് സ്വാധീനിച്ചു എന്നും ഡൽഹി പൊലീസ് പറയുന്നു.

ഇത് പരിഗണിച്ചാണ് സംഘർഷം എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. ജാമിഅ മില്ലിയ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും അന്വേഷണം എൻഐഎയെ ഏല്പിക്കണമെന്ന നിലപാടിലാണ്.

Story Highlights: Citizenship Amendment Bill, Jamia Millia, NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here