ഉദയംപേരൂർ വിദ്യ കൊലക്കേസ്; റീ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി
ഉദയംപേരൂർ വിദ്യ കൊലക്കേസിൽ റീ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി. തിരുനെൽവേലിയിലാണ് നടപടികൾ നടക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കുന്നു. മൃതദേഹം വിദ്യയുടേതാണോ എന്ന് പരിശോധിക്കും. റീ പോസ്റ്റ്‌മോർട്ടം കേസിൽ നിർണായകമാകും.
രണ്ട് ലക്ഷ്യങ്ങളാണ് പ്രധാനമായും റീ പോസ്റ്റുമോർട്ടത്തിനുള്ളത്. തിരുനെൽവേലിയിൽ മറവ് ചെയ്ത മൃതദേഹം വിദ്യയുടേതാണെന്ന് സ്ഥിരീകരിക്കണം. അതിനായി മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനക്കും. രണ്ടാമത്തെ ലക്ഷ്യം മരണകാരണം ഉറപ്പിക്കലാണ്. കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹം വിദ്യയുടേതെങ്കിൽ ഇത് തന്നെയാണോ മരണകാരണമെന്നും റീ പോസ്റ്റ്‌മോർട്ടത്തിലൂടെ ഉറപ്പിക്കാം. മറവ് ചെയ്യുന്നതിന് മുൻപ് തമിഴ്‌നാട്ടിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം വിശദമായി പറഞ്ഞിരുന്നില്ല.
കാമുകിയായ സുനിതക്കൊപ്പം ജീവിക്കാനായി വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പ്രേംകുമാറിന്റെ മൊഴി. സെപ്റ്റംബർ 21ന് പുലർച്ചെ തിരുവനന്തപുരം പേയാട്ടെ വില്ലയിൽവച്ച് കൊലപ്പെടുത്തിയ ശേഷം തിരുനെൽവേലിയിലെ ആളൊഴിഞ്ഞ റോഡരുകിൽ മൃതദേഹം ഉപേക്ഷിച്ചെന്നും പറയുന്നു. ഈ മൊഴി ശരിവയ്ക്കുന്ന തരത്തിൽ തിരുനെൽേവലിക്കടുത്തെ വള്ളിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തിരിച്ചറിയാത്ത മൃതദേഹം ലഭിക്കുകയും പൊലീസ് ഏറ്റെടുത്ത് മറവ് ചെയ്യുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here