പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരും: ഇന്ന് ജാമിഅ മില്ലിയ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ കലാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് അയവില്ല. ഇന്ന് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമ്പോൾ രാജ്യത്തെ മറ്റ് കലാലയങ്ങളിലെ വിദ്യാർത്ഥികൾ നിയമത്തിനെതിരെ പ്രതിഷേധിക്കും. ജെഎൻയു, ഡൽഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ കലാലയങ്ങളിലും വിദ്യാർത്ഥികൾ നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധം തുടരും.
Read Also: എന്താണ് പൗരത്വ ഭേദഗതി നിയമം ? വിശകലനവുമായി ഡോ. അരുൺകുമാർ; വീഡിയോ
എന്നാൽ ഡൽഹിയുടെ വടക്ക്- കിഴക്കൻ മേഖലകളിൽ സമരത്തിന്റെ മറവിൽ അക്രമം പ്രോത്സാഹിപ്പിക്കാനായി നിരവധി ആളുകൾ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. ഡ്രോൺ കാമറ നിരീക്ഷണത്തിൽ നിന്ന് ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്രമം പ്രോത്സാഹിപ്പിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വലിയ തോതിൽ ശ്രമം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് നിരവധി സാമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുകയാണെന്നും ഡൽഹി പൊലീസ്.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയർന്നു വരുന്നത് തടയാനായി കർണാടകയിൽ 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകൾ കൂടുന്നത് അടക്കമാണ് തടഞ്ഞിരിക്കുന്നത്. ഡിസംബർ 21 അർധരാത്രി വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
മദ്രാസ് യൂണിവേഴ്‌സിറ്റി പ്രതിഷേധവും ശക്തമായി തുടരും. സർവകലാശാലയും ഹോസ്റ്റലും അടച്ചിട്ടും പിന്മാറാതെ വിദ്യാർത്ഥികൾ പൗരത്വനിയമഭേദഗതി പിൻവലിക്കും വരെ സമരം തുടരുമെന്ന് അറിയിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനായി പൊലീസ് കാമ്പസിൽ പ്രവേശിച്ചിട്ടുണ്ട്.
ഇന്നും പശ്ചിമബംഗാളിലെ പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here