കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകർക്ക് മോചനം

കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത എട്ട് മാധ്യമ പ്രവർത്തകരെയും വിട്ടയച്ചു. കാസർഗോഡ് അതിർത്തിയായ തലപ്പാടിയിലാണ് ഇവരെ എത്തിച്ചത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ആരും പ്രതികരിക്കാൻ തയാറായില്ല. അകാരണമായിരുന്നു പൊലീസ് കസ്റ്റഡി എന്ന് മാധ്യമ പ്രവർത്തകർ പ്രതികരിച്ചു. ശക്തമായ ഭാഷയിൽ പൊലീസിനെ പ്രതിഷേധമറിയിച്ചിരുന്നെന്നും കസ്റ്റഡിയിലെടുക്കുന്ന സമയത്ത് കമ്മീഷണറുടെ നിർദേശങ്ങളെല്ലാം പാലിച്ചിരുന്നെന്നും മാധ്യമ പ്രവർത്തകർ. തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും വീണ്ടും പരിശോധിക്കണമെന്നായി. പിന്നീടായിരുന്നു കസ്റ്റഡിയിലെടുത്ത നടപടി.
Read Also: മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി
ഏഴ് മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷമാണ് വിടുതൽ. മംഗളൂരു സിറ്റി കമ്മീഷണറുടെ നിർദേശമില്ലാതെ ആരേയും സ്റ്റേഷനിൽ നിന്ന് പുറത്ത് വിടില്ലെന്നായിരുന്നു ആദ്യ നിലപാട്. ഏകദേശം നാല് മണിക്കൂർ നേരം വെൻലോക്ക് ആശുപത്രിയുടെ കഴിയേണ്ടിയിരുന്ന അവസ്ഥയായിരുന്നു മാധ്യമ പ്രവർത്തകരിൽ അഞ്ച് പേർക്കും. മീഡിയ വണ്ണിന്റെ ആളുകൾ ആ സമയത്തും പൊലീസ് സ്റ്റേഷനിലായിരുന്നു. ആറ് മണിക്കൂർ ആരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. കാമറയും ഫോണുമടക്കം പിടിച്ചെടുത്തു.
മാധ്യമ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇന്ന് രാവിലെ 8.30 യോട് കൂടിയാണ്. നിരോധനാജ്ഞ കാരണമാണ് കസ്റ്റഡിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോർ കാസർഗോഡ് ബ്യൂറോ റിപ്പോർട്ടർ ആനന്ദ് കൊട്ടിലയെയും കാമറമാൻ രഞ്ജിത്ത് മഞ്ഞപ്പാടിയെയും കസ്റ്റഡിയിലെടുത്തിരുന്നു.
karnataka police, media persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here