ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. കന്മദം, പടയോട്ടം, ചാമരം തുടങ്ങി 125 സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.
കോഴിക്കോട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു രാമചന്ദ്രബാബു. ഇതിനിടെ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1947 തമിഴ്‌നാട്ടിലെ മധുരന്ദകം എന്ന സ്ഥലത്താണ് രാമചന്ദ്രബാബുവിന്റെ ജനനം. ബിഎസ്‌സി പഠനത്തിന് ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഛായാഗ്രഹണം പൂർത്തിയാക്കി. പുണെയിലെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാർത്ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം. പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, ബാലു മഹേന്ദ്ര തുടങ്ങിയവരും പുണെയിൽ രാമചന്ദ്ര ബാബുവിന്റെ സഹപാഠികളായിരുന്നു.
നിർമാല്യം, ബന്ധനം, സൃഷ്ടി, സ്വപ്നാടനം, മേള, കോലങ്ങൾ, ദ്വീപ്, അമ്മെ അനുപമെ, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിർവേദം, ചാമരം, നിദ്ര, മർമരം, മണിയൻപിള്ള അഥവാ മണിയൻപിള്ള, ഒരു വടക്കൻ വീരഗാഥ, ഗസൽ, കന്മദം എന്നിവയാണ് രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങൾ.
നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here