അരൂർ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് സിപിഐഎം

അരൂരിലെ ഉപ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് സിപിഐഎം വിലയിരുത്തൽ. എല്ലാവരും ജാഗ്രത കാണിച്ചിരുന്നെങ്കിൽ വിജയിക്കാമായിരുന്നു. തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സമിതിയിൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.
അരൂരിലെ തോൽവി പ്രത്യേകം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പരസ്യമായി പറഞ്ഞിരുന്നതാണ്. ജില്ലാ-മണ്ഡലം കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ പരാമർശം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായി. മറിച്ചായിരുന്നെങ്കിൽ ഇടത് മുന്നണി സ്ഥാനാർത്ഥി മനു സി പുളിക്കന് വിജയിക്കാമായിരുന്നു. എല്ലാവരും ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും ആരുടേയും പേര് പരാമർശിക്കാതെ റിപ്പോർട്ടിൽ പറയുന്നു.
ജി.സുധാകരന്റെ പൂതന പരാമർശവും എംഎൽഎയായിരുന്ന ആരിഫിന്റെ പ്രവർത്തനങ്ങളും പരാജയത്തിന് കാരണമായെന്ന് ജില്ലാ നേതൃയോഗങ്ങളിൽ വിമർശനമുയർന്നിരുന്നു. സീറ്റ് പ്രതീക്ഷിച്ച ചില മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളും വിജയത്തിന് തടസമായെന്നും ആരോപണമുയർന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സമിതിയിലെ റിപ്പോർട്ടിൽ അരൂരിലെ തോൽവിയെക്കുറിച്ചുള്ള പരാമർശങ്ങൾ.
story highlights- CPIM, aroor by election, g sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here