അയൽവാസി വഴി നൽകാത്തതിനാൽ ചികിത്സ മുടങ്ങി കിടപ്പ് രോഗിയായ വൃദ്ധ
അയൽവാസി വഴി നൽകാത്തതിനാൽ ചങ്ങനാശേരിയിൽ കിടപ്പ് രോഗിയായ വയോധികയുടെ ചികിത്സ മുടങ്ങുന്നു. തളർച്ച ബാധിച്ച വലിയകുളം സ്വദേശി തങ്കമ്മയാണ് ദുരിതമനുഭവിക്കുന്നത്. കൂലിപ്പണി ചെയ്യുന്നതിനിടെ സ്‌ട്രോക്കിന്റെ രൂപത്തിലാണ് വിധിയുടെ ക്രൂരത ഇവരെ തേടിയെത്തിയത്.
മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും തങ്കമ്മക്കിനി പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയാണ്. മൂന്നാഴ്ച കൂടുമ്പോൾ ഫിസിയോ തെറാപ്പി ഡോക്ടർ നിർദേശിച്ചെങ്കിലും വീട്ടിൽ ആംബുലൻസ് എത്താത്തതിനാൽ ഒരു തവണ പോലും ആശുപത്രിയിൽ കൊണ്ടുപോകാനായിട്ടില്ല.
നടക്കാനുള്ള വഴി മാത്രമാണ് തങ്കമ്മയുടെ വീട്ടിലേക്കുള്ളത്. വാർഡ് മെമ്പറുടെ പിടിവാശിയാണ് വഴി മുടങ്ങാൻ കാരണമെന്ന് മകൾ മിനി ആരോപിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഇരുന്നൂറ് മീറ്ററോളം നടപ്പാതയിലൂടെ ചുമന്ന് വേണം ഇവരെ വാഹനത്തിലെത്തിക്കാൻ.
വഴിക്കായി സ്ഥലം നൽകാൻ സമീപവാസി തയാറായെങ്കിലും മെമ്പറുടെ ബന്ധു ഭൂമി നൽകാത്തതാണ് തടസമാകുന്നത്. മുപ്പത് വർഷമായി സ്ഥലത്ത് താമസിക്കുന്ന അയൽവാസികളും വഴിയില്ലാതെ ദുരിതത്തിലാണ്.
changanasseri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here