പൗരത്വ നിയമ ഭേദഗതി; രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഇന്നും തുടരും

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തിന്റെ പല മേഖലകളിലും പ്രതിപക്ഷ പാർട്ടികളുടെ അടക്കം പ്രതിഷേധം ഇന്നും തുടരും. ഉത്തർപ്രദേശിൽ സംഘർഷ സാധ്യതയുള്ള മേഖലകളിൽ കർഫ്യു തുടരുകയാണ്. ലഖ്‌നൗവിൽ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ വീടുകൾ തൃണമൂൽ പ്രതിനിധിസംഘം സന്ദർശിക്കും. അതേസമയം, ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
ഉത്തർപ്രദേശിലെ പ്രതിഷേധ സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിനേശ് ത്രിവേദിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സന്ദർശിക്കുന്നത്. പരുക്കേറ്റവരുടെ കുടുംബാംഗങ്ങളെയും പ്രതിനിധി സംഘം കാണും. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സംഘർഷമുണ്ടായ കാൺപൂരിലും രാംപുരിലും പ്രയാഗ്‌രാജിലും പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയൊന്ന് ജില്ലകളിൽ പ്രഖ്യാപിച്ച 144 തുടരുകയാണ്.
ഉത്തരാഖണ്ഡിൽ പ്രതിഷേധങ്ങൾ തുടരും. ഡെറാഡൂൺ ഗാന്ധിപാർക്കിൽ രാവിലെ 11 മണിക്ക് സമരക്കാർ ഒത്തുകൂടും. ഹരിദ്വാറിൽ ഇന്ന് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദിലും ബെംഗളൂരുവിലും പ്രതിഷേധക്കാർ തെരുവിലിറങ്ങും. രാജസ്ഥാനിലെ ജയ്പൂരിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കാൽനട പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.
അവധി ദിവസമായതിനാൽ കൂടുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷാസന്നാഹമാണ് പൊലീസ് പല മേഖലകളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights- CAA, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here