ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ്

ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനൊരുങ്ങി ജില്ലാ കളക്ടർമാർ.
മുൻപ് ഹാരിസൺ മലയാളം പ്ലാന്റേഷൻസും അവരുടെ മുൻഗാമികളും അനധികൃതമായി കെവശംവച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, സ്‌പെഷ്യൽ ഓഫീസർക്ക് ഇതിനുള്ള അധികാരമില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയും സുപ്രിംകോടതിയും ഈ നീക്കത്തെ തടഞ്ഞതിന്റെ പിന്നാലെയാണ് ഭൂമി തിരിച്ചെടുക്കൽ നടപടിയുമായി കളക്ടർമാർ രംഗത്തെത്തിയത്.
സർക്കാരിന്റെ നിർദേശപ്രകാരം ഹാരിസണിനു ഭൂമിയുള്ള ജില്ലകളിലെ സിവിൽ കോടതികളിലാണ് ജില്ലാ കളക്ടർമാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹാരിസൺ കൈവശം വച്ചിരിക്കുന്ന 76000 ഏക്കർ ഭൂമിയുടേയും ഉടമസ്ഥത സർക്കാരിന് ലഭിക്കണമെന്നും ഈ കേസുകളിൽ പരാജയപ്പെടരുതെന്നും സർക്കാർ ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ മേൽനോട്ടത്തിനു വേണ്ടി പ്രത്യേക സെൽ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ഭൂമി സംബന്ധിച്ച കേസുകൾ നിരന്തരം പരാജയപ്പെടുകയാണെന്ന് വിലയിരുത്തിയാണ് കേസ് നടത്തിപ്പിനും നിരീക്ഷണത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കുന്നത്. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കായിരിക്കും സെല്ലിന്റെ ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here