സുനാമിയുടെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 15 വയസ്
സുനാമിയുടെ നടുക്കുന്ന ഓർമയ്ക്ക് ഇന്ന് 15 വയസ്. 2004 ഡിസംബർ 26നാണ് ആർത്തലച്ചെത്തിയ സുനാമി തിരകൾ കേരളത്തിലെ തീരപ്രദേശത്തെ തകർത്തെറിഞ്ഞത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂചലനത്തെത്തുടർന്നുണ്ടായ കടൽത്തിരകൾ രാവിലെ 10.45 ഓടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലെത്തുകയായിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ നാശമുണ്ടായത്. അലറിവിളിച്ചെത്തിയ തിരകൾ ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി പ്രദേശങ്ങളെ തകർത്തെറിഞ്ഞു. ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകൾ തകർന്നു. സംസ്ഥാനത്താകെ നൂറ്റമ്പതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കന്നുകാലികളും വളർത്തുമൃഗങ്ങളുമുൾപ്പെടെ മറ്റ് നിരവധി ജീവനുകളും പൊലിഞ്ഞു. കോടികളുടെ നാശനഷ്ടം വേറെയും.
വടക്കൻ സുമാത്രയിൽ ഡിസംബർ 26ന് പ്രാദേശിക സമയം 7.45നാണ് സുനാമി തിരമാലകൾ രൂപപ്പെടുന്നത്. കടലിൽ രൂപപ്പെട്ട ഭൂചലനമാണ് പിന്നീട് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂചലനം ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമേറിയ ഭൂചലനമായിരുന്നു. ഇന്ത്യൻ സമുദ്രത്തിൽ നൂറടി വരെ ഉയരത്തിൽ പാഞ്ഞെത്തിയ തിരമാലകൾ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് കണ്ണീർ തീരയിൽ മുക്കിയത്. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം 23000 അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാകുന്ന ഊർജമാണ് ഭൂചലനത്തെ തുടർന്ന് പുറത്തേക്ക് വരുന്നത്.
ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇന്ത്യനേഷ്യയിൽ 1,67,000 പേർ മരിക്കുകയും അഞ്ചു ലക്ഷത്തിലധികം വീടുകൽ തകർന്നതായുമാണ് കണക്ക്. ഇന്ത്യയിൽ പതിനായിരത്തോളവും ലോകത്താകെ മൂന്ന് ലക്ഷത്തോളവും പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
Story highlight: tsunami, 15-year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here