ശബരിമലയിൽ ഇന്ന് മണ്ഡലപൂജ

41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്ക് പരിസാമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. വൃശ്ചികമാസം ഒന്നിന് നട തുറന്ന ശേഷം വലിയ ഭക്തജനത്തിരക്കാണ് ഒരോ ദിവസവും അനുഭവപ്പെട്ടിരുന്നത്. 30 ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇതിനോടകം ദർശനത്തിനായി സന്നിധാനത്തെത്തിയത്.
രാവിലെ 10 മുതൽ 11.40 വരെ കുംഭ രാശിയിലാണ് തങ്കയങ്കി ചാർത്തിയുള്ള പൂജ നടക്കുക. നിരവധി ഭക്തരാണ് ദർശനത്തിനായി ശബരിമലയിൽ എത്തിയിരിക്കുന്നത്. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. പിന്നെ 30ാം തിയതി വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായിരിക്കും നട തുറക്കൽ. ജനുവരി 15നാണ് മകരവിളക്ക്.
പ്രശ്‌നങ്ങൾ വലിയ തോതിലൊന്നും ഇല്ലാതിരുന്ന ഈ സീസണിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. കനത്ത സുരക്ഷയാണ് മണ്ഡലപൂജയോടനുബന്ധിച്ച് മലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടന്നത്. ചടങ്ങിൽ ഭക്തജനലക്ഷങ്ങള്‍ പങ്കെടുത്തു.
അതേസമയം, ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധികവർധനവുണ്ടായി. ഡിസംബർ 25 വരെയുള്ള കണക്ക് പ്രകാരം 156 കോടിയുടെ വരുമാനമാണുണ്ടായത്. അരവണ വിൽപനയിൽ നിന്ന് 67 കോടിയിലധികവും അപ്പത്തിൽ നിന്ന് ഒമ്പത് കോടിയിലധികവും വരുമാനം ലഭിച്ചു.
പരാതിരഹിതമായ മണ്ഡലകാലമാണ് സമാപിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. പൊലീസ് നിയന്തണം ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ദേവസ്വം ബോർഡിന് അത് മറികടക്കാനായി.
sabarimala mandalapooja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here