തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അക്രമം: മഹേഷിനെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അക്രമത്തിൽ അറസ്റ്റിലായ മഹേഷിനെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മ്യൂസിയം എസ്ഐ ഷാഫിയുടെ നേതൃത്വത്തിലാണ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ മഹേഷിനെ തെളിവെടുപ്പിനെത്തിച്ചത്. സർട്ടിഫിക്കറ്റുകൾ കത്തിക്കാനെടുത്തത് ഹോസ്റ്റൽ മുറിയുടെ പൂട്ട് പൊളിച്ചാണെന്ന് ഇയാൾ തെളിവെടുപ്പിൽ സമ്മതിച്ചു. രാവിലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റും രേഖപ്പെടുത്തി.
Read Also: തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മർദനം: ‘ഏട്ടപ്പൻ’ മഹേഷിന്റെ കൊലവിളി ദൃശ്യങ്ങൾ പുറത്ത്
ഇന്നലെയാണ് പത്തനംതിട്ട തിരുവല്ലയിൽ നിന്ന് മഹേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോളജ് കേന്ദ്രീകരിച്ച് അടുത്തിടെയുണ്ടായ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷത്തിന് തുടക്കമിട്ട അക്രമസംഭവങ്ങളിലെ പ്രതിയായ ഇയാൾ ഒരു മാസമായി ഒളിവിലായിരുന്നു.
കോളജ് ഹോസ്റ്റലിൽ കെഎസ്‌യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതിൻ രാജിനെ ആയുധങ്ങളുമായി ആക്രമിച്ച കേസിലും കെഎസ്‌യു പ്രവർത്തകരായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കത്തിച്ച കേസിലും പ്രതിയാണ് മഹേഷ് കുമാർ. നേരത്തെ എസ്എഫ്‌ഐ സജീവ പ്രവർത്തകനായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം മഹേഷ് എസ്എഫ്‌ഐ പ്രവർത്തകനല്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here