കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍മ പദ്ധതി
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് സാമൂഹ്യനീതി വകുപ്പും വനിത ശിശുവികസന വകുപ്പും ചേര്‍ന്ന് കര്‍മ പദ്ധതി ആവിഷ്‌ക്കരിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കരിക്കുലത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തും.
എക്‌സൈസിന്റെ ടോള്‍ ഫ്രീ നമ്പരായ 14405 സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. സ്‌കൂളുകളിലെ വിമുക്തി ക്ലബില്‍ സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, റിസോഴ്‌സ് അധ്യാപകര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തും. എക്‌സൈസ് വകുപ്പിന്റെ ‘വിമുക്തി സേന’ എന്ന പദ്ധതിയില്‍ ഐസിപിഎസ്, അങ്കണവാടി വര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും.
ലഹരി വസ്തുക്കളുമായി പിടിയിലാകുന്ന 25 വയസിന് താഴെയുള്ള ചെറുപ്പക്കാരുടെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളും അവര്‍ സ്ഥിരം കടത്തുകാരോ കുറ്റവാളികളോ അല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുത് എന്ന അഭ്യര്‍ത്ഥന ആഭ്യന്തര വകുപ്പിനും എക്‌സൈസ് വകുപ്പിനും മുമ്പാകെ വയ്ക്കുന്നതാണ്.
ഇത്തരം ചെറുപ്പക്കാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവരുടെ ഭാവിയെ കാര്യമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നല്ലൊരു ജോലി ലഭിക്കാതെ സമൂഹത്തിന് മുമ്പില്‍ അവഹേളിക്കപ്പെട്ടവരായി സ്ഥിരം മയക്കുമരുന്നിന് അടിമകളോ കടത്തുകാരോ അല്ലെങ്കില്‍ കുറ്റവാളികളോ ആയി ഇത്തരക്കാര്‍ മാറുന്നുവെന്നാണ് വിലയിരുത്തല്‍. ഇത്തരക്കാരെ നല്ലനടപ്പിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കൈമാറി നല്‍കുന്ന കാര്യവും ആഭ്യന്തര വകുപ്പിനോടും എക്‌സൈസ് വകുപ്പിനോടും അഭ്യര്‍ഥിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here