പെരിയ കേസ് ; അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ വാരിയെറിയുന്നത് ലക്ഷങ്ങള്‍

പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അഭിഭാഷകന് മുടക്കിയത് 88 ലക്ഷം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നവരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലുമായിരുന്ന മനീന്ദര്‍ സിംഗാണ് എറണാകുളം ഹൈക്കോടതിയിലെത്തി കേസ് വാദിക്കുന്നത്. ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം.
മനീന്ദര്‍ സിംഗ് ഇതിനകം മൂന്ന് തവണ എറണാകുളത്തെത്തി കേസ് വാദിച്ചു. നവംബര്‍ 4, 12, 16 തിയതികളിലാണ് അദ്ദേഹം കേസ് വാദിച്ചത്. നാലിന് കേസ് വാദിച്ചതിന് 21 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. 12, 16 തിയതികളില്‍ വാദിച്ചതിന് 40 ലക്ഷവും സഹായിക്ക് രണ്ട് ലക്ഷവും അനുവദിച്ചാണ് പുതിയ ഉത്തരവ്. മോദി സര്‍ക്കാരില്‍ സോളിസിറ്റര്‍ ജനറലായിരുന്ന രഞ്ജിത് കുമാറിനെയാണ് പെരിയ കേസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍ ആദ്യം നിയോഗിച്ചത്. 25 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നു. അഭിഭാഷകരുടെ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഈ പ്രതിഫലത്തില്‍ പെടില്ല. കൃപേഷിനേയും ശരത് ലാലിനേയും ഫെബ്രുവരി 17 നാണ് വെട്ടിക്കൊന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights- Peria case, kerala government , CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here