പൗരത്വ നിയമ ഭേദഗതി; ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ച് പുരോഗമിക്കുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ച് പുരോഗമിക്കുന്നു. മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തി നടക്കുന്ന മാർച്ച് നാളെ കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.
വാഗൺ ട്രാജഡിയുടെ സ്മരണകൾ അനുസ്മരിച്ച് അതിന്റെ ഓർമ്മകൾ ഉറങ്ങുന്ന തിരൂരിൽ നിന്നാണ് ഭരണഘടന സംരക്ഷണം ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ യൂത്ത് മാർച്ചിന് തുടക്കമായത്. ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശ്ശബ്ദരാവില്ല’ എന്ന മുദ്രാവാക്യമുയർത്തിപ്പിടിക്കുന്ന മാർച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ് എന്നിവരാണ് നയിക്കുന്നത്.
രണ്ടാം ദിവസമായ ഇന്ന് പരപ്പനങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഫാറൂഖ് ചെറുവണ്ണൂരിൽ സമാപിക്കും. മൂന്ന് ദിവസം കൊണ്ട് താനൂരിൽ നിന്ന് 55 കിലോമീറ്റർ ദൂരം പിന്നിട്ട് മാർച്ച് നാളെ കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ യുവതയുടെ പ്രതിഷേധമെന്ന ആഹ്വാനത്തോടെ തുടരുന്ന ജാഥയിൽ അയ്യായിരത്തിലധികം പേരാണ് ഒരേ സമയം അണിനിരക്കുന്നത്.
Story Highlights- Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here