‘പൗരത്വ സമരം പൊളിഞ്ഞ കലിപ്പാണ് സർവകലാശാലയിൽ കണ്ടത്’; ജെഎൻയു അക്രമം നടത്തിയത് എബിവിപി അല്ലെന്ന് കെ സുരേന്ദ്രൻ
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അക്രമം നടത്തിയത് എബിവിപി അല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൗരത്വ സമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെഎൻയുവിൽ കണ്ടതെന്നും ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും അക്രമത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്. റജിസ്ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാർത്തയല്ല. ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാർത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ അക്രമം നടത്തുന്ന ദൃശ്യങ്ങൾ വാർത്തയേ അല്ല. ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ല. സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. മംഗലാപുരത്തും ലക്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കിൽ ജെ. എൻ. യുവിൽ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും.
നേരത്തെ. തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് സ്ക്രിപ്റ്റ് എഴുതിയ ആളുടെ ബുദ്ധിയാണെന്നാണ് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്നത് ശരിയായ വാർത്തകളല്ലെന്നും ദേശീയ മാധ്യമങ്ങളിൽ കൃത്യമായ വിവരങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights: K Surendran, JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here