ജെഎൻയു അക്രമം: വൈസ് ചാൻസലർ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ

ജെഎൻയു സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർ പെരുമാറിയത് ഭീരുവിനെ പോലെയെന്ന് വിദ്യാർത്ഥി യൂണിയൻ. ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി സി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പറഞ്ഞു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും പറഞ്ഞു.
ജെഎൻയുവിൽ നടന്ന സംഭവങ്ങൾക്ക് പിന്നാലെ സമരം ചെയ്ത വിദ്യാർത്ഥികളെ തള്ളി വൈസ് ചാൻസലർ രംഗത്തെത്തിയിരുന്നു. അക്രമം അഴിച്ചുവിട്ടത് സമരം നയിച്ച വിദ്യാർത്ഥികളായിരുന്നുവെന്നായിരുന്നു ചാൻസലറുടെ ആരോപണം. ഇതിന് പിന്നാലെയാണ് വൈസ് ചാൻസലർക്കെതിരെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ ആഞ്ഞടിച്ചത്.
അതേസമയം, ജെഎൻയുവിൽ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ എബിവിപിയെന്ന് ആവർത്തിച്ച വിദ്യാർത്ഥികൾ പൊലീസിനെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്. പൊലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതമായി തുടരുകയാണ്. ഇവർ ആശുപത്രിയിൽ ചികിത്സയാണ്. തലയ്ക്ക് ഗുരുതമായി പരുക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഡൽഹി എയിംസിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസർ അസംഭവം അന്വേഷിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here